ടെഹ്റാൻ: ഹോര്‍മുസ് വഴി സുരക്ഷിതമായ എണ്ണ, പ്രകൃതി വാതക ഗതാഗതം അനുവദിക്കുന്നതിനായി ചൈന ഇറാനുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആറാം ദിവസത്തേക്കു കടന്നതോടെ കപ്പനൽപാത പൂര്‍ണമായും അടച്ചിരിക്കുകയാണ്.
ഇതോടെ ലോകമെമ്പാടുമുള്ള എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് തടസപ്പെട്ടിരിക്കുകയാണ്. എണ്ണക്കപ്പലുകളില്‍ 45% ശതമാനം ഹോര്‍മുസിലൂടെയാണു പോകുന്നത്. ദിവസവും 24 കപ്പലുകള്‍ ഇതുവഴി കടന്നു പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇറാനുമായി സുഹൃദ് ബന്ധമുള്ളതും മിഡില്‍ ഈസ്റ്റിൽനിന്നുള്ള എണ്ണ വിതരണത്തെ ആശ്രയിക്കുന്നതുമായ ചൈന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് സ്തംഭിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തില്‍ അതൃപ്തരാണ്. ഇതോടെയാണ് ചൈന ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നത്.
എണ്ണക്കപ്പലുകളെ ആക്രമിച്ചതിന്റെയും എണ്ണശുദ്ധീകരണശാലകൾ ഉത്പാദനം നിര്ത്തിവച്ചതിന്റെയും പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില 15ശതമാനത്തിലധികം ഉയര്‍ന്നു. വോര്ടെക്സയും കപ്പല്‍ ട്രാക്കറും പറയുന്നതനുസരിച്ച്, ഏകദേശം 300 എണ്ണടാങ്കറുകള്‍ കടലിടുക്കിനുള്ളില്‍ തന്നെ തുടരുകയാണ്.
അതേസമയം ഇപ്പോള്‍ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചില കപ്പലുകള്‍ ഉണ്ടെന്നും അവയെല്ലാം ചൈനീസ് അല്ലെങ്കില്‍ ഇറേനിയന്‍ ഉടമസ്ഥതയിലുള്ളവയാണെന്നു ദുബായ് ആസ്ഥാനമായുള്ള അല്‍ ഖലീജ് ഷുഗറിന്റെ മാനേജിംഗ് ഡയറക്ടര്‍ ജമാല്‍ അല്‍-ഗുരൈര്‍ പറഞ്ഞു.